കൊച്ചി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തിനെതിരെ മള്ളിയൂർ അധ്യാത്മിക പീഠം ആചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി. ദേവീദേവന്മാരെയും പുരാണകഥകളെയും വിമർശിച്ചും അവഹേളിച്ചും പരിഹസിച്ചും വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടം നേടാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും തള്ളിപ്പറയുന്നത്, ഇരിക്കുന്ന മരക്കൊമ്പു മുറിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്തിടെ ഗണപതിതത്വത്തെ പരിഹസിച്ചു കൊണ്ടുണ്ടായ ചില പ്രസ്താവനകളും ഭാരതീയമായ ഏതിനെയും എതിർക്കാനുള്ള വിലകുറഞ്ഞ പ്രവണതയുടെ പ്രതിഫലനമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാർ തങ്ങളുടെ തട്ടകങ്ങളിൽ നിന്ന്, തങ്ങൾക്ക് അറിയാവുന്ന വിഷയങ്ങളിൽ മാത്രം അഭിപ്രായം പ്രകടനം നടത്തുന്നതാണ് അഭികാമ്യം. സഹസ്രാബ്ദങ്ങളുടെ അന്വേഷണവും തപസും ചിന്തയും സംഭാവന നല്കിയ മഹത്തത്വങ്ങളെ വിമർശിക്കാൻ പോകുന്നതിനുമുമ്പ് തങ്ങളുടെ അറിവിന്റെയും അനുഭവജ്ഞാനത്തിന്റെയും പരിമിതി സ്വയം മനസിലാക്കുന്നതു നന്നെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.
Discussion about this post