മുംബൈ: മഹാരാഷ്ട്രയിൽ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പ്രമുഖ ഡോക്ടർ അറസ്റ്റിൽ. പ്രമുഖ അനസ്‌തേഷ്യോളജിസ്റ്റ് ആയ ഡോ. അദാൻ അലി സർക്കാരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ ആളാണ് അദാൻ അലി.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകരാക്രമണങ്ങൾ ആസൂത്രണവും ചെയ്യുകയും ചെയ്ത കേസിലാണ് എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പൂനയിലെ കോന്ദ്വയിലെ ഇയാളുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
അദാൻ അലിയുടെ വീട്ടിൽ നിന്നും നിർണായക രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദാൻ അലിയെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമങ്ങൾക്കായി ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ പ്രധാന കുറ്റം. ഇസ്ലാമിക് സ്റ്റേറ്റിന്റെ വിവിധ പേരുകളിൽ ആയിരുന്നു ഇതിനായുള്ള പ്രവർത്തനങ്ങൾ. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 16 വർഷമായി അനസ്‌തേഷ്യോളജിസ്റ്റായി പ്രവർത്തിച്ചുവരികയാണ് അദാൻ അലി. പൂനെയിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നായിരുന്നു ഇയാൾ പഠനം പൂർത്തിയാക്കിയത്. ഇംഗ്ലീഷ്, മറാത്തി, ഹിന്ദി, ജർമ്മൻ എന്നീ ഭാഷകളിൽ അദാൻ അലിയ്ക്ക് പ്രാവീണ്യമുണ്ട്.
സംഭവത്തിൽ കഴിഞ്ഞ മാസം 28 നായിരുന്നു എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഈ മാസം മൂന്നിന് പ്രധാനപ്രതികളായ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പൂനെ, താനെ, മുംബൈ എന്നിവിടങ്ങളിൽ നിന്നായി താബിഷ് നസീർ സിദ്ദിഖി, സൂബൈർ നൂർ മുഹമ്മദ് ഷെയ്ഖ്, ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Discussion about this post