തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണായാത ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ സ്വദേശികളായ സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ബന്ധുവായ അൻസിലിന്റെ മൃതദേഹം ഇന്നലെ തന്നെ ലഭിച്ചിരുന്നു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. ആദ്യം നൗഫിയുടെ മൃതദേഹം ആയിരുന്നു ലഭിച്ചത്. ഇതിന് ശേഷമായിരുന്നു സിദ്ദിഖിന്റെ മൃതദേഹം ലഭിച്ചത്. ദമ്പതികളുടെയും അൻസിലിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ വൈകിട്ടോടെയായിരുന്നു മൂന്ന് പേരും അപകടത്തിൽപ്പെട്ടത്. പാറക്കെട്ടിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ ഇവർ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അൻസിൽ ഒഴുക്കിൽപ്പെട്ടത്.
ഒരാഴ്ച മുൻപായിരുന്നു നൗഫിയുടെയും സിദ്ദിഖിന്റെ വിവാഹം. അൻസിലിന്റെ ക്ഷണപ്രകാരം വിരുന്നിന് എത്തിയതായിരുന്നു ഇവർ. ഇതിനിടെ വീടിന് സമീപമുള്ള പുഴ കാണാനായി പോകുകയായിരുന്നു. ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
Discussion about this post