മൂവാറ്റുപുഴ: മൂവാറ്റുപുഴ വയോജന കേന്ദ്രത്തിൽ അജ്ഞാത രോഗം ബാധിച്ച് അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് അഞ്ചുപേർ മരിച്ചത്. ഇന്നലെ രണ്ടുപേർ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ത്വക്ക് രോഗം ബാധിച്ചാണ് എഴുപത് പിന്നിട്ട അഞ്ചുപേർ മരിച്ചത്.പെരുമ്പാവൂർ ഐരാപുരം മഠത്തിൽ കമലം (73), പിറവം മാമലശേരി ചിറതടത്തിൽ ഏലിയാമ്മ സ്‌കറിയ (73), പെരുമ്പാവൂർ മുടിക്കൽ ശാസ്താം പറമ്പിൽ ലക്ഷ്മി കുട്ടപ്പൻ (78), തിരുമാറാടി ഓലിപ്പുറം കുറുമ്പേൽ ഏലിയാമ്മ ജോർജ് (76), മൂവാറ്റുപുഴ നെഹ്റുപാർക് കൊച്ചങ്ങാടി പുത്തൻ പുരയിൽ ആമിന പരീത് (86) എന്നിവരാണ് മരിച്ചത്.
കാലിൽ വ്രണം വന്ന് പൊളിഞ്ഞടർന്നും രക്തം ഛർദ്ദിച്ചുമാണ്വ് വയാധികർ മരിച്ചത്. രോഗികളുടെ കാലിൽ ചെറിയ വ്രണങ്ങൾ രൂപപ്പെടുകയും തൊട്ടടുത്ത ദിവസങ്ങളിൽ ഇവ വലിയ വ്രണമായി പൊള്ളലേറ്റ പോലെ ത്വക്ക് പൊളിയുകയും തുടർന്ന് രക്തം ഛർദിച്ച് മരിക്കുകയുമാണ് എന്നാണ് വയോജന കേന്ദ്രം നടത്തിപ്പുകാരുടെ മൊഴി. മരണങ്ങളിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യും. സമാന രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം അസുഖബാധിത മരണങ്ങൾ യഥാസമയം നഗരസഭയെ അറിയിച്ചില്ലെന്ന കൗൺസിലറുടെ വാദം നടത്തിപ്പുകാർ തള്ളി. വയോജന കേന്ദ്രത്തിലെ ബാക്കിയുള്ള അന്തേവാസികളെ താൽകാലികമായി സുരക്ഷിത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
Discussion about this post