ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാര കർമ്മങ്ങൾ നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ആലുവ എംഎൽഎ അൻവർ സാദത്ത്. സംസ്‌കാര കർമ്മങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്നും അയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞത് എന്നാണ് എംഎൽഎ പറയുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരാൾ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവർ സാദത്ത് വിശദീകരിച്ചു.
”സംസ്‌കാര കർമ്മങ്ങൾക്കായി കർമ്മിയെ നിയോഗിച്ചത് ഞാനല്ല. അഞ്ച് വയസുള്ള കുട്ടിയായത് കാരണം കർമ്മങ്ങൾ ചെയ്യേണ്ട എന്ന് കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. പൊതുദർശനത്തിന് വെച്ചപ്പോഴാണ് കർമ്മങ്ങൾ ചെയ്യാം എന്ന് അവർ പറഞ്ഞത്. ചൂർന്നിക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശത്തെ തുടർന്ന് പൂജാ കർമ്മങ്ങൾക്കുള്ള സാധനങ്ങൾ പെട്ടെന്ന് തന്നെ തയ്യാറാക്കുകയായിരുന്നു. കർമ്മിയായ ആരെ വിളിക്കാം എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വന്നത്. തനിക്ക് പൂജാ കർമ്മങ്ങൾ അറിയാം എന്നും ഒരു മുണ്ടും മറ്റ് പൂജാ സാധനങ്ങളും നൽകാനും അയാൾ ആവശ്യപ്പെട്ടു. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരാൾ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കുഞ്ഞിന്റെ മൃതദേഹവുമായി ചെല്ലുമ്പോൾ കർമ്മി എന്ന് പറയുന്നയാൾ അവിടെ തയ്യാറായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് മറ്റ് കാര്യങ്ങളും ചെയ്തു. ഇതെല്ലാം കഴിഞ്ഞപ്പോൾ ഇയാൾ പത്രക്കാരോട് സംസാരിക്കുന്നതാണ് ഞാൻ കണ്ടത്. ”താൻ പല സ്ഥലങ്ങളിലും പോയി ചോദിച്ചു എന്നാൽ അവർ ആരും വന്നില്ല” എന്നൊക്കെ ഇയാൾ മാദ്ധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു.
താങ്കൾ വന്നത് വലിയ ഉപകാരമായി എന്ന് ഞാൻ അയാളോട് പറഞ്ഞു. അയാളെ കെട്ടിപ്പിടിച്ചു. പെട്ടെന്നാണ് ഇതെല്ലാം നടന്നത്. അപ്പോഴുളള വികാരത്തിന്റെ പുറത്താണ് ഇതെല്ലാം ചെയ്തത്. അതിന് ശേഷമാണ് ഈ വിവരങ്ങളെല്ലാം ഞാനും അറിയുന്നത്.
ഞാനാണ് ഇത് എല്ലാം തയ്യാറാക്കിയത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന് പിന്നിൽ പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. ഞാനല്ല ഇതെല്ലാം ഏൽപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റും കൂട്ടരുമാണ് ഇത് ചെയ്തത്. കാര്യങ്ങളെക്കുറിച്ച് അറിവില്ലാതെയാണ് അയാൾ ഇത് ചെയ്തത് എങ്കിൽ മര്യാദകേടാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ജനങ്ങളെ ഉൾപ്പെടെ കബളിപ്പിക്കുകയാണ് അയാൾ ചെയ്തത്. അത് ഗുരുതരമായ തെറ്റാണ് ” അൻവർ സാദത്ത് പറഞ്ഞു.
Discussion about this post