ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി പരിശോധന. എംഎൽഎ ധരം സിംഗ് ചോക്കറിന്റെ വസതിയിലാണ് ഇഡി എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
വസതിയ്ക്ക് പുറമേ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. സമാൽഖ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ 11 ഇടങ്ങളിൽ ആയിരുന്നു പരിശോധന എന്നാണ് റിപ്പോർട്ടുകൾ. പരിശോധനയ്‌ക്കൊടുവിൽ നാല് കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. ആഡംബര കാർ ഉൾപ്പെടെയായിരുന്നു പിടിച്ചെടുത്തത്.
നാല് കോടി രൂപ വിലവരുന്ന ആഡംബര കാർ, 14.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ, 4.5 ലക്ഷം രൂപ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഇഡി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമൽഖ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ധരം സിംഗ്. മഹിറ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉടമ കൂടിയാണ് അദ്ദേഹം. റിയൽ എസ്റ്റേറ്റിലൂടെയും പദവി ദുരുപയോഗം ചെയ്തും അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് എംഎൽഎയ്ക്ക് എതിരായ പരാതി.
പണം വാങ്ങി ഫ്ളാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ഒരു വർഷമായി എംഎൽഎയ്ക്കും മഹിറ ഗ്രൂപ്പിനുമെതിരെ തട്ടിപ്പിനിരയായവരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് ഇഡിയുടെ പരിശോധന.
Discussion about this post