ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ ഡൽഹി ബിൽ പാസാക്കി ലോക്സഭ. ദേശീയ തലസ്ഥാന പ്രവിശ്യയിലെ ഗ്രൂപ്പ് എ സേവനങ്ങളുടെ നിയന്ത്രണം ലെഫ്റ്റ്നന്റ് ഗവർണർക്ക് നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇൻഡിയ എന്ന പേരിൽ സഖ്യം രൂപീകരിച്ച ശേഷം പ്രതിപക്ഷത്തിന് ഏറ്റ ശ്രദ്ധേയമായ തിരിച്ചടിയായാണ് ഡൽഹി ബിൽ വിലയിരുത്തപ്പെടുന്നത്.
ബഹളം വെച്ച ശേഷം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുന്നതിനിടെ ശബ്ദ വോട്ടോടെയാണ് ഭരണപക്ഷം ബിൽ പാസാക്കിയത്. ബിൽ അവതരണ വേളയിൽ സഭയുടെ അന്തസിന് നിരക്കാത്ത് രീതിയിൽ പെരുമാറിയതിന് പഞ്ചാബിൽ നിന്നുള്ള ആം ആദ്മി പാർട്ടിയുടെ ഒരേയൊരു അംഗമായ സുശീൽ കുമാർ റിങ്കുവിനെ സ്പീക്കർ ഓം ബിർള പുറത്താക്കി.
ബിൽ പാസാക്കിയതിനെ തുടർന്ന് പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. സഖ്യത്തിന്റെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ജനാധിപത്യത്തോടോ രാജ്യത്തെ ജനങ്ങളോടോ പ്രതിബദ്ധതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് രാജ്യത്തിന് വ്യക്തമായും ബോദ്ധ്യപ്പെട്ടിരിക്കുകയാണ്. പൊതുകാര്യ പ്രസക്തമായ ബില്ലുകളിൽ അവർക്ക് താത്പര്യമില്ല. സഖ്യത്തിലെ ഒരു ചെറിയ പാർട്ടിയുടെ അതൃപ്തി മാത്രമാണ് അവർ മുഖവിലക്കെടുക്കുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മകമായ സമീപനത്തെ തുടർന്നാണ് ഒൻപത് ബില്ലുകൾ ചർച്ച കൂടാതെ പാസാക്കേണ്ടി വന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Discussion about this post