ഇസ്ലാമാബാദ്: അഴിമതികേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷ. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് തോഷഖാന കേസിൽ ഇമ്രാന് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് പഞ്ചാബ് പോലീസ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തു. ഇമ്രാൻ ഖാനെ കോട്ട് ലഖ്പത് ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മെയിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനിലെങ്ങും കലാപങ്ങളും സംഘർഷങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫ് നടത്തിയ പ്രതിഷേധങ്ങളാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. അതുകൊണ്ടു തന്നെ ലാഹോറിലും മറ്റിടങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് വർഷം തടവ് ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇമ്രാൻ ഖാൻ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല. ഇമ്രാനെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായി വിധി പ്രസ്താവിച്ച അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ പറഞ്ഞു. വിധി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിൽ നിന്ന് ഇമ്രാൻ ഖാന് അഞ്ച് വർഷത്തെ വിലക്കും ലഭിക്കും. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുളള ഉപഹാരങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ വാങ്ങി മറിച്ചുവിറ്റുവെന്നാണ് കേസ്. ഇത്തരം ഉപഹാരങ്ങൾ സൂക്ഷിക്കുന്ന സർക്കാർ ട്രഷറിയാണ് തോഷഖാന. ഇവിടെ നിന്ന് വാങ്ങിയ ഉപഹാരങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഇമ്രാൻ മറച്ചുവെച്ചതായി കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പ് നിയമത്തിലെ 174 സെക്ഷൻ അനുസരിച്ചാണ് ഇമ്രാന് ശിക്ഷ വിധിച്ചത്.
Discussion about this post