തിരുവനന്തപുരം: സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന വിനോദയാത്രകൾക്കും രാത്രികാല ക്ലാസുകൾക്കും വിലക്ക് ഏർപ്പെടുത്താനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് പിന്നിൽ തെറ്റിദ്ധാരണജനകമായ നീക്കങ്ങളെന്ന് വിവിധ സംഘടനകൾ. പി എസ് സി പരീക്ഷ പാസാകാതെ സർക്കാർ ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപകന്റെ ഹർജിയിൽ ഏകപക്ഷീയമായാണ് കമ്മീഷൻ നടപടി സ്വീകരിച്ചതെന്ന് സമാന്തര വിദ്യാഭ്യാസ മേഖലയിലെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയെയും ബാലാവകാശ കമ്മീഷനെയും വസ്തുതകൾ ബോദ്ധ്യപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പാരലൽ അദ്ധ്യാപക സംഘടനകൾ സംയുക്തമായി അറിയിച്ചു.
സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെയും പാരലല്‍ കോളേജുകളിലെയും രാത്രകാല പഠന ക്ലാസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ഇത്തരം സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന വിനോദയാത്രകൾക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്ത ഉത്തരവ് കഴിഞ്ഞ ദിവസമാണ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ സംഘടിപ്പിക്കുന്ന രാത്രികാല പഠന ക്ലാസുകൾ വിദ്യാര്‍ഥികള്‍ക്ക് അമിത സമ്മര്‍ദ്ദമുണ്ടാക്കുന്നതായി കമ്മീഷൻ വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിനോദയാത്രയ്ക്ക് കൊണ്ട് പോകുന്നതെന്നും അതിനാലാണ് വിനോദയാത്രകള്‍ വിലക്കുന്നതെന്നും കമ്മീഷൻ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പാരലൽ കോളേജ് അദ്ധ്യാപകർ അഭിപ്രായപ്പെടുന്നത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന രാത്രകാല പഠന ക്ലാസ്സുകൾ പൂർണമായും രക്ഷകർത്താക്കളുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കപ്പെടുന്നത്. ഇത്തരം ക്ലാസുകൾ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണെന്ന് രക്ഷകർത്താക്കൾ തന്നെ പരീക്ഷാ ഫലങ്ങൾ താരതമ്യം ചെയ്ത് വിശദീകരിക്കുന്നുണ്ട്.
ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിനോദയാത്രയ്ക്ക് കൊണ്ട് പോകുന്നത് പൂർണമായും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് തന്നെയാണ്. ഇതിന് ഒരു കുട്ടികളെയും നിർബന്ധിക്കുന്നില്ല. ചില എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകൾ ഭീമമായ തുകകൾ പിരിച്ച് നടത്തുന്ന വമ്പൻ വിനോദയാത്രകളിൽ പങ്കെടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളാണ് സമാന്തര സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന വിനോദ യാത്രകളിൽ പങ്കെടുക്കുന്നത്. ഇതും പൂർണമായും രക്ഷകർത്താക്കളുടെ പിന്തുണയോടെയാണെന്നും സ്ഥാപനങ്ങൾ അവകാശപ്പെടുന്നു.
കൂടാതെ, ബാലാവകാശ കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയത് പി എസ് സി പരീക്ഷ പാസാകാതെ സർക്കാർ ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപകനാണെന്നും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനായ സാം ജോൺ എന്ന ഈ വ്യക്തി ബാലാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഘടനകൾ വ്യക്തമാക്കുന്നു. ട്യൂഷൻ സെന്ററുകൾ രാത്രികാല ക്ലാസുകൾ നടത്തുന്ന അതേ സമയത്താണ് വൻകിട കുത്തകകൾ ഭീമമായ ഫീസ് വാങ്ങി ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. ഇത്തരം ക്ലാസുകൾ വിദ്യാര്‍ഥികള്‍ക്ക് അമിത സമ്മര്‍ദ്ദമുണ്ടാക്കുന്നില്ലേയെന്നും പാരലൽ അദ്ധ്യാപകർ ചോദിക്കുന്നു.
കോടികൾ കോഴ നൽകിയും മാനേജ്മെന്റുകളെ പ്രീണിപ്പിച്ചും എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടാൻ ഗതിയില്ലാതെ പി എസ് സിയുടെ കനിവും കാത്തിരിക്കുന്ന ഒരു പറ്റം അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ അവസാന അത്താണിയാണ് സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ സംഭാവന നൽകിയ പാരലൽ വിദ്യാഭ്യാസ രംഗം ഇന്ന് വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ അവസരത്തിൽ ഇത്തരം നടപടികളിലൂടെ വലിയ ഒരു വിഭാഗം വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത് എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർ പറയുന്നത്.
Discussion about this post