തൃക്കാക്കര: യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ മൊഴിയെടുത്ത് പോലീസ്. ബാലയുടെ പാലാരിവട്ടത്തെ ഫ്‌ളാറ്റിലെത്തി പോലീസ് തെളിവെടുത്തു. ചെകുത്താൻ എന്ന യൂട്യൂബറെ ആക്രമിച്ചെന്ന പരാതിയിൽ തോക്കോ മറ്റ് കാര്യങ്ങളോ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തൃക്കാക്കര പോലീസാണ് ബാലയുടെ മൊഴിയെടുത്ത് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. അക്രമങ്ങളിലൊന്നും തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അല്ക്‌സ് ഉൾപ്പെടെയുളളവർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ബാലയും പോലീസിന് മൊഴി നൽകി.
അജു അലക്‌സിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അജുവിനെ അന്വേഷിച്ച് ഇയാളുടെ താമസ സ്ഥലത്ത് എത്തിയ ബാല സുഹൃത്തുമായി സംസാരിക്കുന്ന വീഡിയോ ബാല തന്നെ പിന്നീട് പുറത്തുവിട്ടിരുന്നു.
ചെകുത്താൻ എന്ന പേരിൽ അജു അലക്‌സ് പുറത്തുവിടുന്ന വീഡിയോകളിലെ അശ്ലീല ഭാഷയെക്കുറിച്ച് സംസാരിക്കാനാണ് താൻ വീട്ടിലെത്തിയതെന്നാണ് ബാലയുടെ വാദം. നേരത്തെ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെക്കൊണ്ട് ബാല മാപ്പുപറയിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിച്ച് യൂട്യൂബ് ചാനലിലൂടെ അജു അലക്‌സും വീഡിയോ പങ്കുവെച്ചു. ഇതിന് പിന്നാലെ ആയിരുന്നു ബാല അജു അലക്‌സിന്റെ വീട്ടിലെത്തിയത്.
Discussion about this post