ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പണം നൽകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചർച്ചയാക്കാനൊരുങ്ങി ബിജെപി. രാജ്യത്തെ ഏറ്റവും ഗുരുതരമായ വിദേശ ഫണ്ടിംഗ് അഴിമതിയാണ് ചില മാദ്ധ്യമങ്ങൾ വഴി ചൈന നടത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വിദേശ ശക്തികൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിക്കുന്നതായി ന്യൂയോർക്ക് ടൈംസ് പത്രത്തിൽ വന്ന വാർത്ത അങ്ങേയറ്റം ഗുരുതരമാണ് എന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കാൻ ദേശീയ അന്തർദേശീയ മാദ്ധ്യമങ്ങളുടെ ഒരു ശൃംഖല തന്നെ ചൈന രൂപീകരിച്ചിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലുള്ള ന്യൂസ് ക്ലിക്ക് എന്ന മാദ്ധ്യമ സ്ഥാപനത്തെ കേന്ദ്രീകരിച്ചാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.
ചൈനീസ് യജമാനന്മാർ നൽകുന്ന വാർത്തകൾ ന്യൂസ് ക്ലിക്ക് അതേപടി നൽകുകയാണോ ചെയ്യുന്നത് എന്നത് അന്വേഷിക്കപ്പെടണം. ഇന്ത്യൻ മാദ്ധ്യമങ്ങൾ ചൈനയുടെ നാവാകുന്നത് അപകടകരമാണ് എന്നും ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
നെവിൽ റോയ് സിംഗം എന്ന അമേരിക്കൻ ശതകോടീശ്വരൻ മുഖേനെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്ക് വഴങ്ങുന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നത് എന്നാണ് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നത്. ചൈനീസ് സർക്കാരിന്റെ മാദ്ധ്യമ വിഭാഗവുമായി റോയ്ക്ക് ഉള്ള അടുത്ത ബന്ധവും റിപ്പോർട്ടിൽ തുറന്ന് കാട്ടുന്നു.
38 കോടി രൂപ പിപികെ ന്യൂസ് ക്ലിക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ചൈന കൈമാറിയതായാണ് വിവരം. ഇതിൽ 9.59 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായാണ് കൈമാറിയിരിക്കുന്നത്. 28.29 കോടി രൂപ മറ്റ് മാർഗങ്ങളുലൂടെയാണ് കൈമാറിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭീമ കൊറെഗാവ് സംഭവങ്ങൾക്ക് പത്ത് മാസങ്ങൾക്ക് മുൻപ് ന്യൂസ് ക്ലിക്ക് പ്രതിനിധി പ്രബീർ പുർകായസ്ത അർബൻ നക്സലൈറ്റ് ഗൗതം നവ്ലാഖയുമായി രഹസ്യ ചർച്ച നടത്തി. കലാപം നടന്ന് പത്ത് ദിവസങ്ങൾക്ക് ശേഷം ഇരുവരും സംയുക്തമായി സാഹചര്യങ്ങൾ വിലയിരുത്തി എന്നും റിപ്പോർട്ടിനെ ആധാരമാക്കി ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
2021 ഫെബ്രുവരി 9ന് ഇഡി ന്യൂസ് ക്ലിക്കിന്റെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും ബിജെപി അന്നേ ആരോപിച്ചിരുന്നു.
എന്നാൽ, മോദി സർക്കാരിന്റെ മാദ്ധ്യമ വേട്ട എന്ന തരത്തിലാണ് കോൺഗ്രസും ഇടത് പക്ഷവും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ അന്ന് ഇതിനെ ചിത്രീകരിക്കാൻ ശ്രമിച്ചത്. ഇവരെ പിന്തുണയ്ക്കുന്ന ചില മാദ്ധ്യമങ്ങളും ഈ പ്രചാരണങ്ങൾക്ക് ഊർജ്ജം പകർന്നു. വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡും കേന്ദ്ര സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചു.
ഇന്ന് ന്യൂയോർക്ക് ടൈംസ് ഇന്ത്യൻ സർക്കാരിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന വാർത്തകൾ പുറത്ത് വിട്ടപ്പോൾ കോൺഗ്രസും ഇടത് പക്ഷവും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികളും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ചില മാദ്ധ്യമങ്ങളും മൗനം പാലിക്കുകയാണ്. എന്നാൽ, വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാനും വിദേശ രാജ്യങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും നാവാകുന്ന ഇന്ത്യൻ മാദ്ധ്യമങ്ങളെ തുറന്ന് കാട്ടാനും നിശ്ചയദാർഢ്യത്തോടെയുള്ള നീക്കങ്ങൾക്ക് കേന്ദ്ര സർക്കർ ഒരുങ്ങുകയാണ് എന്നാണ് വിവരം.
Discussion about this post