ഗണപതി മിത്താണെന്ന് ഒരു വാക്ക് പറഞ്ഞത് മാത്രമേ സ്പീക്കർ ഷംസീറിനും സിപിഎമ്മിനും ഓർമ്മയുള്ളൂ. പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി. കൂട്ടത്തിലെ ആരോടോ ഉള്ള വിരോധം തീർക്കാനെന്ന പോലെ പി ജയരാജന്റെ വക മോർച്ചറി പ്രയോഗവും എരിതീയിലെ എണ്ണയായി . പ്രതിഷേധത്തിൽ എൻ.എസ്.എസും , എസ്.എൻ.ഡി.പിയും ശീവഗിരി മഠവും ബ്രാഹ്മണ സഭയുമെല്ലാം ഇടപെടുകയും ചെയ്തു. ആന്തൂർ ഗോവിന്ദനെ ഓന്തൂർ ഗോവിന്ദൻ എന്ന് വിളിക്കുന്ന തരത്തിൽ എം.വി ഗോവിന്ദന്റെ ട്രപ്പീസ് കളി കൂടിയായതോടെ എല്ലാം പൂർണമായി. ഇപ്പോൾ കേരളത്തിലെങ്ങും ഗണപതിയാണ് താരം.
ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാൻ സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകന്റെ മനസ്സിൽ വിരിഞ്ഞ ആശയമായിരുന്നു ഗണേശോത്സവം. പൂനെയിലും നാഗ്പൂരിലും ബോംബെയിലുമൊക്കെ പതിനായിരങ്ങൾ പങ്കെടുത്ത ഗണേശോത്സവങ്ങൾ നടന്നു. യുവാക്കൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി ഗണേശോത്സവങ്ങളിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ജനപ്രിയത ബ്രിട്ടീഷുകാരെ ഞെട്ടിക്കുകയും റൗലത്ത് കമ്മിറ്റി റിപ്പോർട്ടിൽ ഇത് പരാമർശ വിധേയമാവുകയും ചെയ്തു.
കേരളത്തിൽ പൊതുവെ വളരെ കുറച്ചാണ് ഗണേശോത്സവങ്ങൾ നടന്നിരുന്നത്. ശിവസേന ചിലയിടങ്ങളിൽ ഉത്സവങ്ങൾ നടത്തിയിരുന്നതൊഴിച്ചാൽ പൊതുവെ കേരളത്തിൽ അപൂർവ്വമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ സ്ഥലങ്ങളിൽ ഗണേശോത്സവങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കേരളം മുഴുവൻ നടക്കുന്ന രീതിയിലേക്ക് ഇത് മാറിയിരുന്നില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ മാറിമറിയുമെന്ന് ഉറപ്പായിരിക്കുകയാണ്.
നേരത്തെ നടന്നിരുന്ന സ്ഥലങ്ങളിൽ പൂർവാധികം ശക്തിയോടെ ഗണേശോത്സവങ്ങൾ ആഘോഷിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. ഇതിനായി വലിയ ആഘോഷ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയതായി ഗണേശോത്സവങ്ങളും നടക്കുന്നുണ്ട്. ഏതെങ്കിലും ചില മേഖലകളിൽ ഒതുങ്ങിയിരുന്ന ആഘോഷം ഇപ്പോൾ കേരളം മുഴുക്കെ എത്തുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.
ഉത്സവങ്ങളും ആഘോഷങ്ങളും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. എത്രത്തോളം ഉത്സവങ്ങൾ ഉണ്ടാകുന്നോ മലയാളികൾ അത്രത്തോളം അതൊക്കെ ആഘോഷിക്കുകയും ചെയ്തു. തിലകൻ ബ്രിട്ടീഷ് രാജിനെതിരെ ആയിരുന്നു ആഘോഷം സംഘടിപ്പിച്ചതെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾ ഇവിടുത്തെ ഹിന്ദുവിരുദ്ധ രാജിനെതിരെയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. എന്തായാലും ഇക്കുറി കേരളം മുഴുവൻ ഗണേശൻ ആറാടുക തന്നെ ചെയ്യും.
Discussion about this post