തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ട് പോയെന്നുമുള്ള പ്രസ്താവന തിരുത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നീക്കത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെയെന്ന് അദ്ദേഹം പരിഹസിച്ചു.
മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നുവെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിൽ പോയപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും അത്ഭുതപ്പെട്ട് പോയെന്നുമുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാൻ തിരുത്തിയത്. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് മണിക്കൂറുകൾക്കകം പ്രസ്താവന പിൻവലിച്ചത്. സൗദിയിൽ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമർശം തെറ്റായ വിവരത്തിൽനിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഗണപതി മിത്ത് വിവാദം ആളിപ്പടരുമ്പോഴും പ്രസ്താവന പിൻവലിക്കാനോ മാപ്പ് പറയാനോ സ്പീക്കർ എഎൻ ഷംസീർ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിഷയത്തിൽ മൗനം തുടരുകയാണ്. ഹൈന്ദവ അവഹേളനം തുടരുന്ന സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനമാണിതെന്ന വിമർശനവും ഇതിനിടെ ശക്തമാകുന്നുണ്ട്.
Discussion about this post