കൊച്ചി: ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുവെന്ന് പറഞ്ഞ് യുവ കർഷകന്റെ വിളവെടുക്കാറായ നാനൂറോളം വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ കൃഷിമന്ത്രി. ഒരു കർഷകൻ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴകുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷന്റെ വാഴകളാണ് കെഎസ്ഇബി വെട്ടിനശിപ്പിച്ചത്. തോമസിന്റെ മകൻ അനീഷാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. അനീഷുമായി സംസാരിച്ചുവെന്നും വാഴക്കൈകൾ വെട്ടി അപകട സാധ്യത ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കുടുംബത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചുവെന്നും വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പി പ്രസാദ് പറഞ്ഞു. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post