തിരുവനന്തപുരം: ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിന്റെ നടപടി പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് എൻ എസ് എസിന് അറിയാം. സോളാർ വിഷയത്തിൽ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും വേട്ടയാടിയ സി പി എമ്മിന് പുതുപ്പള്ളി മറുപടി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. മരിച്ചതിന് ശേഷവും ഉമ്മൻ ചാണ്ടിയെ അവർ വെറുതെ വിടുന്നില്ല. ജനങ്ങളുടെ മനസ്സിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന പരിഗണന ചാണ്ടി ഉമ്മന് പാർട്ടി നൽകിയിട്ടുണ്ട്. ചാണ്ടി ഉമ്മനെ സ്വർണ നൂലിൽ കെട്ടിയിറക്കിയ രാജകുമാരനല്ലെന്നും യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി എടുത്ത തീരുമാനം കുടുംബത്തെ ഞങ്ങൾ അറിയിക്കുക ആയിരുന്നെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകൻ അല്ലായിരുന്നു എങ്കിൽ ഇതിലും മുൻപേ ചാണ്ടി ഉമ്മന് സീറ്റ് നൽകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ്സിനെ സംബന്ധിച്ച് രാഷ്ട്രീയ പോരാട്ടമായിരിക്കുമെന്ന് യു ഡി എഫിന്റെ സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണശേഷവും വിമർശനം നടത്തുന്ന സി പി എമ്മിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം രാഷ്ട്രീയവും പുതുപ്പള്ളിയിൽ ചർച്ചയാവുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Discussion about this post