ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ബിനീഷിനെതിരായ കേസ് നിലനിൽക്കില്ലെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ കേസിന്റെ വിചാരണയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ബിനീഷ് വിചാരണക്കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. . ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതേ തുടർന്നായിരുന്നു വിചാരണ കോടതി നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്താണ് ഹർജി പരിഗണിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ഒക്ടോബറിലായിരുന്നു ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത്. ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Discussion about this post