ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടെടുപ്പിലാണ് പ്രമേയം പരാജയപ്പെട്ടത്.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.
അവിശ്വാസ പ്രമേയ ചർച്ചയിൽ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിച്ചത്. പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് മറുപടിയിൽ പ്രധാനമന്ത്രി ഉന്നയിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് പ്രതിപക്ഷം എന്തുകൊണ്ടാണ് മതിയായ തയ്യാറെടുപ്പ് നടത്താതിരുന്നത് എന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് തനിക്കെതിരെ തയ്യാറെടുപ്പ് നടത്താൻ അഞ്ച് വർഷങ്ങളാണ് നൽകിയത്. സ്വന്തം കരുത്തിൽ വിശ്വാസമില്ലാത്തവരാണ് അവിശ്വാസ പ്രമേയവുമായി വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന ഒരു ഭീതിയും ഭരണപക്ഷത്തിന് ഉണ്ടായിരുന്നില്ല. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമാണ് ഉള്ളത്. ബിജെപിക്ക് മാത്രം 303 അംഗങ്ങളും മുന്നണിക്ക് ആകെ 331 അംഗങ്ങളുമാണ് ഉള്ളത്. പുതിയതായി രൂപീകരിക്കപ്പെട്ട ഇൻഡിയ സഖ്യത്തിന് 144 അംഗങ്ങളാണ് ഉള്ളത്. ലോക്സഭയിൽ വിശ്വാസം തെളിയിക്കാൻ 272 പേരുടെ പിന്തുണയാണ് വേണ്ടത്.
Discussion about this post