തൃശൂർ: ചേറൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുലിയെ കൊല്ലാനുണ്ടായ കാരണങ്ങൾ നിരത്തി ഭർത്താവ് ഉണ്ണികൃഷ്ണൻ. സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിന് കാരണം.
വിദേശത്തുനിന്നു താൻ ഭാര്യയുടെ പേരിൽ അയച്ച ഒരു കോടിയിലധികം രൂപ കാണാനാനില്ലെന്നും ഭാര്യയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ കടമുണ്ടെന്നുമാണ് ഉണ്ണികൃഷ്ണൻ പോലീസിനു മൊഴി നൽകിയത്. ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരവും തനിക്കു ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ ആരോപിക്കുന്നു.
ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയൽപക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു. വീട്ടിൽ സുലി മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഇയാൾ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.












