ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തര കാശി ജില്ലയിലെ കർഷക ദമ്പതികളാണ് ഭരത് സിംഗ് റൗട്ടേലയും ഭാര്യ സുനിതയും. ഇരുവർക്കും ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളായി ക്ഷണം ലഭിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലേക്ക് ക്ഷണമുണ്ട്. ഇതനുസരിച്ചാണ് ഇവർക്കും ക്ഷണം ലഭിച്ചിരിക്കുന്നത്.
കർഷകർക്ക് വേണ്ടിയുള്ള എഫ് പി ഒയുടെ ഗുണഭോക്താക്കളാണ് ഭരത് സിംഗും സുനിതയും. ഭർത്താവ് ഭരത് സിംഗിന്റെ പിന്തുണയോടെ ഗ്രാമത്തിലെ 162 പേരെ ഉൾപ്പെടുത്തി എഫ് പി ഒ രൂപീകരിച്ചത് 40 വയസുകാരിയായ സുനിതയാണ്. ഇവരിൽ ഭൂരിഭാഗവും വനിതകളാണ്. ആപ്പിൾ ചട്ണിയും ജാമുമാണ് ഇവർ പ്രധാനമായും ഉണ്ടാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കഴിഞ്ഞ മാർച്ച് മാസത്തിൽ സുനിത ഒരു ജാർ ചട്ണി പ്രധാനമന്ത്രിക്ക് അയച്ച് കൊടുത്തിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം മെയ് മാസത്തിൽ, ഗ്രാമമുഖ്യൻ ഹരീഷ് റാണയുടെ പേർക്ക് പ്രധാനമന്ത്രിയുടെ കത്ത് വന്നു. പദ്ധതികൾ നന്നായി പ്രയോജനപ്പെടുത്തിയതിന് സുനിതയ്ക്കുള്ള അഭിനന്ദനമായിരുന്നു കത്തിൽ. അന്ന് വലിയ അഭിമാനം തോന്നിയിരുന്നു. ഇന്ന് ഈ ക്ഷണം കൂടി ലഭിച്ചതോടെ അഭിമാനവും അത്ഭുതവും കൊണ്ട് കണ്ണ് നിറയുകയാണെന്നും സുനിതയും ഭരത് സിംഗും പറയുന്നു.
ഭരണനിർവഹണത്തിൽ പൊതുപങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള 1800 പേരാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്. 660 ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് 400 സാർപഞ്ചുമാർ, 250 കർഷകർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെയും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെയും ഗുണഭോക്താക്കളായ അൻപത് പേർ വീതം, സെൻട്രൽ വിസ്ത പദ്ധതിക്ക് വേണ്ടി പണിയെടുക്കുന്ന 50 നിർമാണ തൊഴിലാളികൾ, അൻപത് ഖാദി തൊഴിലാളികൾ, അതിർത്തിയിലെ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന അൻപത് തൊഴിലാളികൾ, അമൃത സരോവർ പദ്ധതിയുടെയും ഹർ ഘർ ജൽ യോജനയുടെയും പ്രതിനിധികൾ, അൻപത് പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, കൊവിഡ് പോരാളികളായ നേഴ്സുമാർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവരായിരിക്കും വിശിഷ്ടാതിഥികൾ. ഇവർക്ക് പുറമേ ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട 75 ദമ്പതികളും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
Discussion about this post