റഷ്യയുടെ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേർ ബ്രിട്ടനിൽ അറസ്റ്റിലായി.അറസ്റ്റിലായ മൂന്നുപേരും ബൾഗേറിയൻ പൌരൻമാരാണ് .ബൾഗേറിയൻ പൗരത്വമുള്ള ഇനർ മൂന്നുപേരും റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ബ്രിട്ടനിലെ ദേശീയ സുരക്ഷാ ഏജൻസി ഇവർക്കെതിരെ കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യക്തമായ തെളിവുകൾ ശേഖരിക്കാനായി കസ്റ്റഡിയിലെടുത്ത് മാസങ്ങളോളം ബ്രിട്ടൻ ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അറസ്റ്റിലായ പ്രതികൾ കൈവശം വെച്ച തിരിച്ചറിയിൽ രേഖകൾ വ്യാജമാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. തെറ്റായ ഉദ്ദേശ്യത്തോടെ വ്യാജ തിരിച്ചറിയൽ രേഖകൾ കൈവശം വച്ചതിന് ആണ് ഇവർക്കെതിരെ ആദ്യഘട്ടത്തിൽ കുററം ചുമത്തിയത്. യുകെ, ബൾഗേറിയ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളും മറ്റ് തിരിച്ചറിയൽ കാർഡുകളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബ്രിട്ടനിൽ ചാരകേസുകൾ അന്വേഷിക്കുന്ന മെട്രോപൊളിറ്റൻ തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.
നോർഫോക്കിൽ താമസിക്കുന്ന ഓർലിൻ റൂസെവ് , വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിൽ താമസിച്ചിരുന്ന ബിസർ ധംബസോവ്, ഹാരോയിൽ നിന്നു തന്നെയുള്ള കാട്രിൻ ഇവാനോവ എന്നിവരാണ് അറസ്റ്റിലായത്.മൂവരും വർഷങ്ങളായി യുകെയിൽ താമസിക്കുകയായിരുന്നു. ബ്രിട്ടനിലെ വിവിധ മേഖലകളിലായാണ് ഇവർ ജോലി ചെയ്തത്.
റൂസെവിന് റഷ്യയിൽ ബിസിനസ്സ് ഇടപാടുകളായിരുന്നുവെന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്. 2009-ൽ ആണ് റൂസെവ് യുകെയിലേക്ക് എത്തിയത്. പിന്നീട് മൂന്ന് വർഷം ബാങ്കിംഗ് സെക്ടറിലെ ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ആശയവിനിമയങ്ങളോ ഇലക്ട്രോണിക് സിഗ്നലുകളോ തടസ്സപ്പെടുത്തുന്ന സിഗ്നൽ ഇന്റലിജൻസിൽ ഉൾപ്പെട്ട ഒരു സംവിധാനവും ഇതോടൊപ്പം അദ്ദേഹം കൈകാര്യം ചെയ്തതായി അദ്ദേഹത്തിന്റെ ഓൺലൈൻ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ നിന്ന് അന്വേഷണ ഏജൻസി മനസ്സിലാക്കി. ഗ്രേറ്റ് യാർമൗത്തിലെ കടൽത്തീരത്തുളള ഗസ്റ്റ് ഹൗസ് ആയിരുന്നു റൂസെവിൻറെ ഏറ്റവും പുതിയ വിലാസം. ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഹാരോയിൽ താമസിച്ച , ധംബസോവിനെയും ഇവാനോവയെയും ദമ്പതികളായാണ് അയൽക്കാർ വിശേഷിപ്പിച്ചത്. ഹാരോയിലെ ആശുപത്രിയിലായിരുന്നു ഇവാനോവ ജോലി ചെയ്തത്. ലാബോറട്ടറി അസിസ്റ്റന്റ് എന്നാണ് ലിങ്ക്ഡിൻ പ്രൊഫൈലിൽ അദ്ദേഹം ജോലി സംബന്ധിച്ച് വിശദീകരണം നൽകിയത്. ഏകദേശം പത്ത് വർഷം മുൻപാണ് ഇവർ രണ്ടുപേരും ബ്രിട്ടനിലേക്ക് താമസത്തിനെത്തിയത്. ബ്രിട്ടീഷ് സമൂഹത്തിന് സേവനങ്ങൾ നൽകുന്നതിനായി ഒരു സന്നദ്ധ സംഘടനയ്ക്കും ഇരുവരും രൂപം നൽകിയിരുന്നു. വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് ബൾഗേറിയൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സൗകര്യമൊരുക്കുന്ന ലണ്ടനിലെ ഇലക്ടറൽ കമ്മീഷനുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ബൾഗേറിയൻ സ്റ്റേറ്റ് ഡോക്യുമെന്റുകളിൽ വ്യക്തമാക്കുന്നത്.
അറസ്റ്റിലായ പ്രതികൾ താമസിച്ച സ്ഥലത്തു നിന്നും, ജോലി ചെയ്ത സ്ഥലങ്ങളിൽ നിന്നും ആവശ്യമായ തെളിവുകളെല്ലാം പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇവർക്കെതിരെയുള്ള കുറ്റ പത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയിൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലിയിൽ നടക്കും. യുകെയിൽ റഷ്യൻ രഹസ്യാന്വേഷണ പ്രവർത്തനങ്ങളുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രതികൾ റഷ്യയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറിയതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
2018-ൽ, വിൽറ്റ്ഷയറിലെ സാലിസ്ബറിയിൽ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. രഹസ്യാന്വേഷണ ഏജൻറ് സെർജി സ്‌ക്രിപാലും മകൾ യൂലിയയും മാരകമായ വിഷമേറ്റ് കൊല്ലപ്പെട്ട സംഭവമാണ് കേസിനാധാരമായത്. ഡിറ്റക്ടീവ് നിക്ക് ബെയ്‌ലിയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. മരിക്കുന്നതിനു മുൻപ് നിക്ക് ബെയിലി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ശരീരത്തിൽ മാരകവിഷം കുത്തിവെക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. 2006-ൽ, മുൻ റഷ്യൻ-ഇന്റലിജൻസ് ഓഫീസർ അലക്സാണ്ടർ ലിറ്റ്വിനെങ്കോയെ റഷ്യൻ ഭരണകൂടത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൊലയാളി സംഘം വിഷം കൊടുത്ത് കൊലചെയ്ത സംഭവവും ലണ്ടൻ പോലീസിൻറെ രേഖകളിലുണ്ടായിരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് ബ്രിട്ടൻ പോലീസിനെ എത്തിച്ചത്.













Discussion about this post