തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒണക്കിറ്റ് പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ. ഇക്കുറി എല്ലാവർക്കും ഓണക്കിറ്റ് നൽകേണ്ടെന്നാണ് തീരുമാനം. പതിവിന് വിപരീതമായി മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റുള്ളത്.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന തീരുമാനം.
5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകാൻ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇതിനായി പ്രത്യേക യോഗം ചേരും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാകും കിറ്റ് ലഭിക്കുക.
ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് വീതം എന്ന കണക്കിലാകും കിറ്റ് നൽകുക. സഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ എങ്കിലും കുറഞ്ഞത് ഉണ്ടാകുമെന്നാണ് വിവരം. കിറ്റ് ഒന്നിന് ഏകദേശം 500 രൂപ ചിലവ് കണക്കാക്കുന്നുണ്ട്. കിറ്റ് വിതരണം എന്ന് ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഓണം കഴിഞ്ഞും കിറ്റിനായി കാത്തിരിക്കേണ്ടിവരും.
മുൻവർഷങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. എന്നാൽ കടുത്ത സാമ്പത്തതിക പ്രതിസന്ധിെയ തുടർന്നാണ് കിറ്റ് വിതരണത്തിൽ നിന്നും മറ്റ് കാർഡുകാരെ ഒഴിവാക്കിയത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
Discussion about this post