എറണാകുളം: മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തഹസിൽദാർക്ക് തിങ്കളാഴ്ച കൈമാറും. താലൂക്ക് സർവ്വേ വിഭാഗമാണ് ഇന്നലെ ഭൂമിയിൽ പരിശോധന നടത്തിയത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക.
കുടുംബ വീടിനോട് ചേർന്നുള്ള കൂടുതൽ സ്ഥലം എംഎൽഎ മണ്ണിട്ട് നിരത്തിയെന്നാണ് ആരോപണം. ഇത് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. 4.5 ഏക്കർ ഭൂമിയിലായിരുന്നു പരിശോധന നടത്തിയത്. ആരോപണം തെളിഞ്ഞാൽ മാത്യു കുഴൽനാടനെതിരെ തഹസിൽദാർ ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും.
സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മാസപ്പടി വിവാദത്തിൽ ശക്തമായ നിലപാടുമായി രംഗത്ത് വന്നതോടെ അദ്ദേഹത്തിനെതിരെ വീണ്ടും ആരോപണം ശക്തമാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന. കോതമംഗലം താലൂക്ക് ഒാഫീസിൽ നിന്നുള്ള സംഘം ആയിരുന്നു പരിശോധന നടത്തിയത്.
സ്ഥലം മണ്ണിട്ട് നികത്തിയതായി ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് പരാതി നാല് മാസങ്ങൾക്ക് മുൻപ് പരാതി നൽകിയത്. ഇതിലായിരുന്നു ആദ്യ പരിശോധന. ഇതിന് പിന്നാലെ വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിരത്തിയതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.
Discussion about this post