മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്ന് വിവരം. ലാൻഡിങ്ങിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥമാറ്റം നടക്കാതെ വന്നതോടെയാണ് ചാന്ദ്രദൗത്യം പ്രതിസന്ധി ഘട്ടത്തിലായത്. സാങ്കേതിക പ്രശ്‌നം പരിശോധിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് വ്യക്തമാക്കി. ഈ സാങ്കേതിക പ്രശ്‌നം ലൂണയുടെ ലാൻഡിംഗ് വൈകിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ഏകദേശം 47 വർഷങ്ങൾക്ക് ശേഷമാണ് റഷ്യ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ ഒരുങ്ങുന്നത്.. ഓഗസ്റ്റ് 11 ന് പുലർച്ചെ 4:40 ന് അമുർ ഒബ്ലാസ്റ്റിലെ വോസ്റ്റോണി കോസ്‌മോഡ്രോമിൽ നിന്നാണ് ലൂണ-25 ദൗത്യം വിക്ഷേപിച്ചത്. സോയൂസ് 2.1ബി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 1976-ലെ ലൂണ-24 ദൗത്യത്തിന് ശേഷം ഇതുവരെ ഒരു റഷ്യൻ വാഹനവും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിട്ടില്ല.
ഇന്ത്യയുടെ ചന്ദ്രയാൻ-3 വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമാണ് റഷ്യൻ ചാന്ദ്ര ദൗത്യം വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം തന്നെയാണ് ഇരു രാജ്യങ്ങളുടെയും പേടകങ്ങൾ ലക്ഷ്യം വയ്ക്കുന്നതിനാൽ ആകാശത്തെ സൗഹൃദമത്സരമായി ഇതിനെ വിലയിരുത്തിയിരുന്നു. എന്നാൽ ആദ്യമെത്താനുള്ള മത്സരം ലൂണ 25 നെ പിന്നോക്കം പായിച്ചെന്നാണ് വിമർശനം ഉയരുന്നത്.











