തൃപ്പൂണിത്തുറ: ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് നടൻ മമ്മൂട്ടി.
മാനുഷരെല്ലാവരെയും ഒന്നുപോലെ കാണുക. അങ്ങനെയുളള സങ്കൽപം ലോകത്തെങ്ങും നടന്നിട്ടുളളതായി നമുക്ക് അറിയില്ല. സൃഷ്ടിയിൽ പോലും മനുഷ്യരെല്ലാം ഒരുപോലെയല്ല. എന്നാൽ സ്‌നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും മനസുകൊണ്ടും ഒരേപോലെയുളള മനുഷ്യരാകാമെന്ന് മമ്മൂട്ടി പറഞ്ഞു. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു നടൻ.
ഞാൻ ചെമ്പിലുളള ആളാണ്. നിങ്ങൾ അറിയുന്ന മമ്മൂട്ടി ആകുന്നതിന് മുൻപ് ഞാൻ ഈ അത്താഘോഷത്തിനൊക്കെ വായിനോക്കി നിന്നിട്ടുണ്ട്. എനിക്ക് അന്നും അത്താഘോഷത്തിന്റെ ഒരു അത്ഭുതം ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയ്യടിയോടെയാണ് ജനക്കൂട്ടം മമ്മൂട്ടിയുടെ വാക്കുകളെ വരവേറ്റത്.
ഏത് സങ്കൽപത്തിന്റെയും ഏത് വിശ്വാസത്തിന്റെയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്. അത്തച്ചമയം ആയിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. രാജാക്കൻമാർ സർവ്വാഭരണ വിഭൂഷിതരായി വരികയും തെരുവിൽ ജനങ്ങൾ കാത്തുനിൽക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പറഞ്ഞുകേട്ടിട്ടുളളത്. ഇപ്പോൾ രാജഭരണം പോയി. പ്രജകളാണ് രാജാക്കൻമാർ. സർവ്വാഭരണ ഭൂഷിതരായി നമ്മളാണ് ആഘോഷിക്കേണ്ടത്.
നമ്മുടെ സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും ഒക്കെ പ്രതീകമായിട്ടാണ് അത്തച്ചമയം ആഘോഷിക്കുന്നത്. അത്താഘോഷം വലിയ സാഹിത്യ, സംഗീത ആഘോഷമാക്കി മാറ്റാൻ സർക്കാർ മുൻകൈയ്യെടുക്കണമെന്നും താരം അഭ്യർത്ഥിച്ചു. ഇതിനെക്കാൾ വലിയ ആഘോഷമാക്കാൻ നമുക്ക് സാധിക്കും. കേരളത്തിന്റെ ഓണം എന്ന് പറയുന്നതുപോലെ തന്നെ അത്തവും കേരളത്തിന്റെ ട്രേഡ് മാർക്കായി മാറും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും താരം പറഞ്ഞു.












