മോസ്കോ: റഷ്യൻ സൈന്യത്തിനെതിരെ ആഭ്യന്തര കലാപം നടത്തിയതിലൂടെ കുപ്രസിദ്ധനായ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ട്വെർ മേഖലയിൽ തകർന്നു വീണ വിമാനത്തിലെ യാത്രക്കാരിൽ പ്രിഗോഷിനും ഉണ്ടായിരുന്നതായി റഷ്യൻ വ്യോമയാന ഏജൻസി റോസവിതാസിയയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
3 ജീവനക്കാർ ഉൾപ്പെടെ 10 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് വിവരം. മോസ്കോയിൽ നിന്നും സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് പോകുകയായിരുന്ന സ്വകാര്യ എംബ്രായെർ ലെഗസി വിമാനം ട്വെർ മേഖലയിലെ കുഷെങ്കിനോ ഗ്രാമത്തിന് സമീപം തകർന്ന് വീഴുകയായിരുന്നു എന്നാണ് റഷ്യൻ ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവരം.
കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു പ്രിഗോഷിൻ നയിച്ച വാഗ്നർ സായുധ സേന റഷ്യൻ സൈന്യത്തിനെതിരെ ഹ്രസ്വകാല ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിട്ടത്. കിഴക്കൻ റഷ്യയിൽ നിന്നും വൻ തോതിൽ ആയുധങ്ങളുമായി വാഗ്നർ സംഘം സൈനിക അട്ടിമറി ലക്ഷ്യമിട്ട് മോസ്കോ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
ബെലാറൂസിയൻ നേതാവ് അലക്സാണ്ടർ ലൂകാഷെങ്കോ നടത്തിയ മദ്ധ്യസ്ഥതയ്ക്കൊടുവിലായിരുന്നു ആഭ്യന്തര കലാപത്തിനുള്ള ശ്രമം ഒഴിവായത്. തുടർന്ന് പ്രിഗോഷിൻ ബെലാറസിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രിഗോഷിൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇയാൾ ആഫ്രിക്കയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് മരണ വാർത്ത പുറത്ത് വരുന്നത്.
അതേസമയം പ്രിഗോഷിന്റെ മരണത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുടിൻ ആണെന്ന ആരോപണവുമായി വാഗ്നർ ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. വിമാനം റഷ്യൻ സേന മിസൈൽ ആക്രമണത്തിലൂടെ തകർക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ റഷ്യ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post