കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഈ മാസം 16 നായിരുന്നു ഇയാൾ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ തീവണ്ടിയുടെ ചില്ല് തകർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. തർക്കത്തെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് കല്ലെറിഞ്ഞത് എന്നാണ് സൈബീസിന്റെ മൊഴി. ഇത് പൂർണമായും അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു.
തലശ്ശേരിയ്ക്കും മാഹിയ്ക്കും ഇടയിവച്ചാണ് ഇയാൾ തീവണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞതിന് പിന്നാലെ ഇവിടെ വച്ച് പാസഞ്ചർ തീവണ്ടികൾക്ക് നേരെയും കല്ലേറ് ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഊർജ്ജിത അന്വേഷണം നടത്തിയത്.
അതേസമയം തലശ്ശേരി റെയിൽവേ സ്റ്റേഷനിൽവച്ച് ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ രണ്ട് പേരെ ആർപിഎഫ് പിടികൂടി. രാവിലെയോടെയായിരുന്നു സംഭവം.
Discussion about this post