തൃശൂർ : ചാന്ദ്രയാൻ 3 യുടെ വൻ വിജയം ഇന്ത്യയ്ക്കൊപ്പം ആഗോള ശാസ്ത്ര മേഖലയും ആഘോഷിക്കുമ്പോൾ മലയാളത്തിനും അഭിമാനിക്കാം. യു.ആർ റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയർ സയന്റിസ്റ്റായ ഹരീഷ് നടക്കൽ കോവിലകം ചാന്ദ്രയാൻ 3 യുടെ ഏകോപനം നിർവ്വഹിച്ച യു.ആർ.എസ്.സിയിലെ സീനിയർ സയന്റിസ്റ്റാണ്. ചാന്ദ്രയാന്റെ രൂപകൽപ്പന മുതൽ അവസാന പരീക്ഷണം വരെയുള്ള പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് യു.ആർ റാവു സാറ്റലൈറ്റ് സെന്റർ വഹിച്ചത്.
ഐ.എസ്.ആർ.ഒ ടെലിമെന്ററി ആൻഡ് ട്രാക്കിംഗ് സെന്ററും ലാൻഡറും റോവറുമായുമുള്ള ആശയവിനിമയത്തിൽ നിർണായക പങ്കുവഹിക്കുന്ന സബ് സിസ്റ്റങ്ങളുടെ ഉത്തരവാദിത്വം ഹരീഷ് ഉൾപ്പെട്ട ആർ.എഫ് കമ്യൂണിക്കേഷൻ ടീമിനായിരുന്നു. ഐ.എസ്.ആർ.ഒ സ്റ്റേഷനും ലാൻഡറും റോവറും തമ്മിൽ കൃത്യമായി ആശയവിനിമയം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഹരീഷ്.
ഐ.എസ്.ആർ.ഒ യുടെ പ്രധാനപ്പെട്ട ദൗത്യങ്ങളിൽ ഭാഗമായിട്ടുള്ള ഹരീഷ് തൃശൂർ മുളങ്കുന്നത്ത്‌കാവ് സ്വദേശിയാണ്. 2005 ലാണ് ഐ.എസ്.ആർ.ഒയുടെ ഭാഗമായത്. പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനു ശേഷം ഡൽഹി ഐ.ഐ.ടിയിൽ നിന്നാണ് മാസ്റ്റർ ബിരുദം നേടിയത്.
നടക്കൽ കോവിലകം എൻ.കെ.കെ തമ്പാന്റെയും ശാന്തകുമാരിയുടേയും മകനാണ്. ഭാര്യ സീമ , മകൾ നന്ദിനി
Discussion about this post