ബീജിംഗ്: ഉയിഗുർ മുസ്ലീങ്ങൾ കൂട്ടമായി അധിവസിക്കുന്ന സിൻജിയാംഗ് പ്രവിശ്യയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. മുസ്ലീങ്ങളുടെ മതാചാരങ്ങൾ കർശനമായി നിയന്ത്രിക്കണമെന്നും ഇസ്ലാമിനെ ചൈനീസ് ദേശീയതയിൽ ലയിപ്പിക്കണമെന്നും പിംഗ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുടെ സാമൂഹ്യ സ്ഥിരത തീവ്രമായ പരിശ്രമങ്ങളുടെ ഫലമായി നേടിയെടുത്തതാണ്. തീവ്ര മതവാദം ഒരു തരത്തിലും ചൈനയിൽ അനുവദിക്കാൻ കഴിയില്ല. മറ്റ് രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലെ മതം നിമിത്തം ദുരന്തങ്ങളുണ്ടാകാൻ ചൈന അനുവദിക്കില്ലെന്നും ഷി ജിൻ പിംഗ് വ്യക്തമാക്കി.
രാജ്യത്ത് നിയമത്തിന് അധീനമായിരിക്കണം എല്ലാം. ഭീകരവിരുദ്ധ, വിഘടനവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണം. രാജ്യവിരുദ്ധമായ പ്രസംഗങ്ങളോ പ്രഭാഷണങ്ങളോ പ്രാർത്ഥനകളോ അനുവദിക്കില്ല. സിൻജിയാംഗിൽ ചൈനീസ് രീതിയിലുള്ള ആധുനികവത്കരണം അനിവാര്യമാണെന്ന് ഷി ജിൻ പിംഗ് വ്യക്തമാക്കിയതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ സിൻജിയാംഗിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഭീകരവാദ കുറ്റം ചുമത്തി നിരവധി മുസ്ലീം നേതാക്കളെയും മതപ്രഭാഷകരെയും പുരോഹിതരെയും സർക്കാർ തടവിലാക്കിയിരുന്നു. ചൈനയുടെ ഇത്തരം പ്രവൃത്തികൾ മനുഷ്യവംശത്തിന് എതിരായ കുറ്റകൃത്യങ്ങളാണ് എന്നായിരുന്നു അമേരിക്ക വിലയിരുത്തിയത്. ചൈന മുസ്ലീം വംശഹത്യ നടത്തുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു.
ചൈനീസ് ഉദ്യോഗസ്ഥർ മുസ്ലീങ്ങളെ കൂട്ടത്തോടെ പിടിച്ചുകൊണ്ട് പോയി അജ്ഞാത കേന്ദ്രങ്ങളിൽ പാർപ്പിച്ച് പീഡനങ്ങൾക്ക് വിധേയരാക്കുന്നതായി ഉയിഗുർ മുസ്ലീങ്ങളുടെ സംഘടനകൾ ഇപ്പോഴും ആരോപിക്കുന്നുണ്ട്. ചൈന മുസ്ലീങ്ങളെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നതായും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്നതായും ആരോപണങ്ങൾ നിലവിലുണ്ട്.
ചൈനീസ് സർക്കാർ മുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ തകർത്ത് അവരെ സാംസ്കാരിക അധിനിവേശത്തിന് വിധേയരാക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്. ഇതെല്ലാം ചൈനീസ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അമേരിക്ക പടച്ചുവിടുന്ന നുണപ്രചാരണങ്ങളാണ് എന്നാണ് ചൈനയുടെ വാദം.
Discussion about this post