ന്യൂഡൽഹി : 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന ഇൻഡ്യ സഖ്യം ചർച്ച ചെയ്താണ് തീരുമാനിച്ചത്. എന്തായാലും കോൺഗ്രസിന് ഒരു പ്രധാനമന്ത്രി സ്ഥാമാർത്ഥിയേ ഉളളൂ, അത് രാഹുൽ ആണെന്നും ഗെഹ്ലോട്ട് പറഞ്ഞു.
2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാൻ കാരണം കോൺഗ്രസ് ആണെന്ന് ഗെഹ്ലോട്ട് അവകാശപ്പെട്ടു. ചാന്ദ്രയാൻ 3 ന്റെ വിജയത്തിൽ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സംഭാവന നിർണായകമാണ്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് രാജ്യം ഇന്ന് കൈവരിച്ച നേട്ടം എന്നും ഗെഹ്ലോട്ട് അവകാശപ്പെട്ടു.
ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെ നിർദ്ദേശം നെഹ്റു കേട്ടതിനാലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പേര് മറ്റെന്തോ ആയിരുന്നുവെന്നും എന്നാൽ ഇന്ദിരാഗാന്ധി അധികാരത്തിൽ വന്നതിന് ശേഷം ഇസ്റോ എന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്ര അഹങ്കാരിയാകരുത്. 2014ൽ 31 ശതമാനം വോട്ടുകൾ മാത്രം നേടിയാണ് ബിജെപി അധികാരത്തിൽ വന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടാൻ എൻഡിഎക്ക് സാധിക്കില്ല. ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ പോലും അദ്ദേഹത്തിന് അതിന് സാധിച്ചില്ലെന്നും ഗെഹ്ലോട്ട് വാദിച്ചു. മോദിയുടെ വോട്ട് വിഹിതം കുറയമെന്നും 2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിർണ്ണയിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.












