ന്യൂഡൽഹി : വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ട് മേഘാലയയിലെ 1,700-ലധികം അജ്ഞാത ഗുഹകൾ കണ്ടെത്തിയ വ്യക്തിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയ സ്വദേശി ബ്രയാൻ ഡി ഖർപ്രാൻ ഡാലിയെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. മേഘാലയയിലെ ഈ ഗുഹകൾ സന്ദർശിക്കാൻ മോദി ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഞായറാഴ്ച നടത്തിയ മൻ കി ബാത്ത് പ്രസംഗത്തിലാണ് മോദി ബ്രയാന് അഭിനന്ദനങ്ങളറിയിച്ചത്.
1964-ലാണ് ബ്രയാൻ തന്റെ ആദ്യ പര്യവേക്ഷണം നടത്തിയത്. അന്ന് അദ്ദേഹം സ്‌കൂളിൽ പോകുന്ന കുട്ടിയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 1990-ൽ അദ്ദേഹം തന്റെ സുഹൃത്തുമായി ചേർന്ന് ഒരു സംഘടന സ്ഥാപിച്ചു. മേഘാലയയിലെ അജ്ഞാത ഗുഹകളെക്കുറിച്ച് കണ്ടെത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. തുടർന്ന് ബ്രയാൻ ഡി ഖർപ്രാനും സംഘവും ചേർന്ന് മേഘാലയയിൽ 1,700 ലധികം ഗുഹകൾ കണ്ടെത്തി. അവയിൽ ചിലത് ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയതും ആഴമേറിയതുമായ ഗുഹകളാണ്. തന്റെ ഗുഹാപര്യവേക്ഷണങ്ങളെക്കുറിച്ചും മറ്റുമായി നിരവധി പുസ്തകങ്ങളും ഖർപ്രാൻ രചിച്ചിട്ടുണ്ട്.
മേഘാലയ അഡ്വഞ്ചേഴ്‌സ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായ ഖർപ്രാനെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തിന് വിശദമായി പരിചയപ്പെടുത്തി. ഖർപ്രാന്റെ മുഴുവൻ ടീമിന്റെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഖർപ്രാൻ കണ്ടെത്തിയ മേഘാലയയിലെ ഗുഹകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
Discussion about this post