തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്ന് എബിവിപി. യുപിയിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ കേരളത്തിലേക്ക് പഠിക്കാൻ ക്ഷണിച്ച മന്ത്രി മൂക്കിന് താഴെ ഫീസടയ്ക്കാത്തതിന്റെ പേരിൽ കുട്ടിയെ തറയിലിരുത്തിയത് കണ്ടില്ല. ഫീസടയ്ക്കാത്തതിന്റെ പേരിൽ മാനസിക പീഡനത്തിന് ഇരയായ വിദ്യാർത്ഥിയുടെ പഠന ചിലവ് സംഘടന ഏറ്റെടുക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി വ്യക്തമാക്കി.
യുപിയിലെ മുസാഫർനഗറിലെ സ്‌കൂളിൽ അദ്ധ്യാപിക വിദ്യാർത്ഥിയെകൊണ്ട് സഹപാഠിയെ മർദ്ദിച്ച വിഷയത്തിൽ അടിയേറ്റ വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കാമെന്ന് പറഞ്ഞ് മന്ത്രി ശിവൻകുട്ടി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. വിഷയത്തിൽ യുപി സർക്കാർ സ്‌കൂൾ പൂട്ടാൻ ഉത്തരവിടുകയും വിദ്യാർത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ തിരുവനന്തപുരത്ത് വിദ്യാധിരാജ സ്‌കൂളിൽ ഫീസടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം മന്ത്രിയുടെ ശ്രദ്ധയിൽപോലും പെട്ടിട്ടില്ലെന്നും ശ്രീഹരി കൂട്ടിച്ചേർത്തു.
ആ കുട്ടിയുടെ പഠനചിലവ് ഏറ്റെടുക്കുന്നത് പോയിട്ട് വിഷയത്തിൽ പ്രതികരിക്കാൻ പോലും മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അവിടെയാണ് മന്ത്രി ശിവൻകുട്ടിയുടെ തരംതാണ രാഷ്ട്രീയം പുറത്തുവരുന്നത്. മൂക്കിന് താഴെ നടന്ന വിഷയത്തിൽ മൗനത്തിലായ മന്ത്രിക്ക് യുപിയിലെ വിഷയത്തിൽ പ്രതികരണ ശേഷി തിരിച്ചുകിട്ടി. വിദ്യാധിരാജ സ്‌കൂളിലെ കുട്ടിയുടെ പഠന ചിലവ് കുട്ടിയുടെ രക്ഷിതാക്കൾക്ക് സമ്മതമാണെങ്കിൽ എബിവിപി ഏറ്റെടുക്കും. മന്ത്രി ശിവൻകുട്ടിയുടെ തറ രാഷ്ട്രീയം കേരളസമൂഹം തിരിച്ചറിയുമെന്നും ശ്രീഹരി വ്യക്തമാക്കി.
Discussion about this post