ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ആം ആദ്മി വക്താവ് പ്രിയങ്ക കക്കർ. രാജ്യത്തെ നയിക്കാനുള്ള യോഗ്യത കെജ്രിവാളിനുണ്ട്. അദ്ദേഹമിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും കക്കർ പറഞ്ഞു.
നമ്മുടെ സർക്കാർ വെള്ളം, വൈദ്യുതി എന്നിവ ജനങ്ങൾക്ക് സൗജന്യമായി നൽകുന്നു. വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും പ്രായമായവർക്ക് സൗജന്യ തീർത്ഥാടനവും ഒരുക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് കെജ്രിവാൾ ഇന്ന് നരേന്ദ്ര മോദിക്ക് വെല്ലുവിളിയായി ഉയർന്നുവരികയാണെന്നും എഎപി വക്താവ് കൂട്ടിച്ചേർത്തു.
2024 ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടുന്നതിന് തന്ത്രങ്ങൾ മെനയാൻ പ്രതിപക്ഷ സഖ്യമായ ഐഎൻഡിഐഎ മുംബൈയിൽ യോഗം ചേരാനിരിക്കെയാണ് ആം ആദ്മി നേതാവിന്റെ പ്രഖ്യാപനം. ഇത് വിവാദമായതോടെ വിശദീകരണവുമായി ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ അരവിന്ദ് കെജ്രിവാൾ ഇല്ലെന്ന് അതിഷി പറഞ്ഞു. പ്രിയങ്ക കക്കർ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് അതിഷി പറയുന്നത്.
Discussion about this post