പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ ഉയർത്തിയ വിമർശനത്തിനെതിരേ മന്ത്രിമാരായ പി. പ്രസാദും പി. രാജീവും മാന്യമല്ലാത്ത ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. രാഷ്ട്രീയമായി മറുപടി പറയുകമാത്രമാണ് ചെയ്തത്.ജയസൂര്യയ്‌ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു.
ഏറ്റവും സഹിഷ്ണുതയോടെയാണ് മന്ത്രിമാരായ പി.പ്രസാദും രാജീവും ജയസൂര്യയുടെ വിമർശനം കേട്ടതും അതിനോടു പ്രതികരിച്ചതും. നടൻ ജോജു ജോർജിനോട് മുൻപ് കോൺഗ്രസ് നേതാക്കൾ അങ്ങനെയാണോ പെരുമാറിയതെന്നും മന്ത്രി രാജേഷ് ചോദിച്ചു.നെൽ കർഷകർക്കു വേണ്ടി പൊതുസമൂഹത്തിൽ പ്രതികരിച്ച ജയസൂര്യയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
താളവട്ടം എന്ന സിനിമയിൽ ജഗതി കുതിരയെ വിഴുങ്ങി എന്നുപറഞ്ഞ് ചാടി നടക്കുന്നില്ലേ. കുതിരയെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്ത് കഴിഞ്ഞപ്പോൾ, ഇപ്പോൾ സമാധാനമായി എന്നു പറയും. കുറച്ചുകഴിഞ്ഞ്, താൻ വിഴുങ്ങിയത് കറുത്ത കുതിരയെയല്ല, വെളുത്ത കുതിരയെയാണ് എന്നുപറഞ്ഞ് വീണ്ടും ചാടാൻ തുടങ്ങും. അതുപോലെയാണ് ഇവിടെയും. അപ്പപ്പോൾ തരാതരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്റപെടുത്തി.ഈ കാപട്യം മാന്യമായ രീതിയിൽ തങ്ങൾ തുറന്നുകാട്ടുമെന്നും . അത് രാഷ്ട്രീയമായി ഞങ്ങളുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post