കൊച്ചി: ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായ പെൺകുട്ടി മാതാപിതാക്കൾക്ക് ഒപ്പം പോകാൻ താൽപര്യം പ്രകടിപ്പിച്ചതോടെ കോടതിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി യുവാവ്. തൃശൂർ സ്വദേശിയായ യുവാവാണ് കോടതിയിൽ ആത്മഹത്യാശ്രമം നടത്തിയത്.
പെൺകുട്ടി ഇയാൾക്കൊപ്പമായിരുന്നു താമസം. മാതാപിതാക്കൾ കുട്ടിയെ കാണാനില്ലെന്ന് കാട്ടി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയിൽ ഹാജരായത്. ആർക്കൊപ്പം പോകണമെന്ന് കോടതി ചോദിച്ചതോടെ മാതാപിതാക്കൾക്കൊപ്പം പോകാൻ പെൺകുട്ടി താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ വിഷമത്തിലാണ് യുവാവ് ജഡ്ജിയുടെ ചേമ്പറിന് പുറത്തുവെച്ച് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
ജസ്റ്റീസ് അനു ശിവരാമനാണ് ഇവരുടെ ഹർജി പരിഗണിച്ചത്. ജഡ്ജി നേരിട്ട് അനുനയിപ്പിക്കാനെത്തി പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് പറയുകയും ആയുധം താഴെയിടാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീടാണ് രംഗം ശാന്തമായത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ വിവാഹിതനാണ് ഇയാൾ. എന്നാൽ യുവതിയുമായുളള അടുപ്പത്തിന്റെ പേരിൽ ഭാര്യ ഉപേക്ഷിച്ചുപോകുകയായിരുന്നു.
Discussion about this post