ഇടുക്കി : കെഎസ്ഇബിയുടെ കെടുകാര്യസ്ഥത തുടർക്കഥ ആവുകയാണ്. കഴിഞ്ഞദിവസം ഇടുക്കി പീരുമേട്ടിലെ ജനങ്ങളാണ് കെഎസ്ഇബിയുടെ നിരുത്തരവാദപരമായ പ്രവൃത്തികൊണ്ട് ദുരിതമനുഭവിച്ചത്. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്ന സമയത്തും കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ ടൂർ പോയത് കാരണം പീരുമേട് ഇരുട്ടിൽ ആയത് 16 മണിക്കൂർ നേരമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് ഉണ്ടായിരുന്നതാണ്. അന്ന് വൈകിട്ടോടെ തന്നെ പീരുമേട് ഭാഗത്ത് ശക്തമായ മഴയിൽ വൈദ്യുതി തടസ്സപ്പെട്ടു. എന്നാൽ തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെഎസ്ഇബിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഓണാവധി കഴിഞ്ഞ ശേഷം കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ ടൂർ പോയതാണ് കാരണമായത്. ഇതോടെ നീണ്ട 16 മണിക്കൂർ സമയമാണ് പീരുമേട്ടിൽ വൈദ്യുതി തടസ്സപ്പെട്ടത്.
കനത്ത മഴയുള്ള സമയത്ത് ഒരു വനിതാ സബ് എൻജിനീയറും പ്രദേശവാസിയായ ഒരു ഉദ്യോഗസ്ഥനും മാത്രമായിരുന്നു കെഎസ്ഇബി ഓഫീസിൽ ഉണ്ടായിരുന്നത്. തടസ്സപ്പെട്ട വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ ഇവർക്കൊട്ട് കഴിഞ്ഞതുമില്ല. ഇതോടെ എന്തെങ്കിലും അപകടം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങേണ്ട ഫയർഫോഴ്സ്, പോലീസ്, പഞ്ചായത്ത്, റവന്യൂ ഓഫീസുകൾ എല്ലാം തന്നെ ഇരുട്ടിലാവുകയായിരുന്നു.
Discussion about this post