തൃശൂർ : കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കണ്ടെത്തിയ മൃതദേഹം രണ്ട് കൊലപാതക കേസുകളിലെ മുഖ്യപ്രതിയായ പ്രതീഷ് ആണെന്നാണ് പോലീസ് നിഗമനം. ഇയാളെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. പ്രതീഷിന്റെ സുഹൃത്തെ വെറുതെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ എന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം കണ്ടെത്തിയ പുരയിടത്തിന്റെ ഉടമസ്ഥനായ ശിവരാമൻ തന്നെയാണ് പ്രതീഷിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ശിവരാമൻ പത്ത് ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തംപുരണ്ട കമ്പി മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പ്രതീഷ് ശിവരാമന്റെ വീട്ടിൽ ഇടയ്ക്കിടെ വരാറുണ്ട് എന്നും ഒരുമിച്ചിരുന്ന് ഇവർ മദ്യപിക്കാറുണ്ടെന്നുമാണ് നാട്ടുകാർ നൽകിയിരിക്കുന്ന മൊഴി. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ശിവരാമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാൾ വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഒരുമാസം മുമ്പ് ബാംഗ്ലൂരിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ പ്രതീഷ് ഓണത്തിനും തിരിച്ചുവരാതെ ആയതോടെയാണ് ഭാര്യ പരാതി നൽകുന്നത്. ഇതിനിടെ ശിവരാമന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയവരാണ് സെപ്റ്റിക് ടാങ്കിന്റെ മണ്ണ് മാറി കിടക്കുന്നതായിപോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ നിന്നും അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. രണ്ട് കൊലപാതക കേസുകളിലടക്കം അഞ്ചോളം കേസുകളിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ടതായി കരുതുന്ന പ്രതീഷ്.
Discussion about this post