തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന സതീഷ് കുമാർ, ഇടനിലക്കാരനായ പി.പി.കിരൺ എന്നിവരെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. നാല് ദിവസത്തോളം തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ആദ്യ അറസ്റ്റ് ആണിത്. കൊച്ചിയിലെ പിഎംഎൽഎ കോടതിയിലാണ് ഇരുവരേയും ഇന്ന് ഹാജരാക്കുന്നത്. സതീഷ് കുമാറാണ് കേസിലെ പ്രധാന പ്രതി. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ബാങ്കിൽ നിന്ന് 150 കോടിയിലേറെ രൂപ ബിനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്.
കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. കിരൺ തട്ടിയെടുത്ത ലോൺ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറുകയായിരുന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡി കണ്ടെത്തി. സിപിഎമ്മിലെ പല നേതാക്കളുടേയും ബിനാമിയായിരുന്നു സതീഷ് കുമാർ എന്നും കണ്ടെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗം എ.സി മൊയ്തീനിൻറെ നിർദ്ദേശ പ്രകാരമാണ് ബിനാമി ലോൺ അനുവദിച്ചതെന്നും ഇഡി കണ്ടെത്തി.
Discussion about this post