എറണാകുളം : ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധിക്കെതിരെ കെകെ രമ നൽകിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും തുടരും. സിപിഎം വിട്ട ശേഷം ആർഎംപി എന്ന പാർട്ടി രൂപീകരിച്ചതിനുള്ള പ്രതികാരമായി 2012 ലാണ് ടി പി ചന്ദ്രശേഖരനെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. ഈ കേസിലെ പല പ്രതികളെയും വെറുതെ വിട്ടതിനെതിരെയാണ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ കെ രമ അപ്പീൽ നൽകിയിരിക്കുന്നത്. പ്രൊസിക്യൂഷനും കോടതി വിധിക്കെതിരായി അപ്പീൽ നൽകിയിട്ടുണ്ട്. ഈ രണ്ടു അപ്പീലുകളിലും ആണ് ഹൈക്കോടതി വാദം കേൾക്കുന്നത്.
കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നും വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നുമാണ് കെ കെ രമ ആവശ്യപ്പെടുന്നത്. ഇതേ വാദം തന്നെയാണ് പ്രോസിക്യൂഷനും ഉന്നയിക്കുന്നത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.
അപ്പീലിന്മേലുള്ള പ്രതികളുടെ വാദം കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് കേട്ടിരുന്നു. പ്രൊസിക്യൂഷന്‍ പറയുന്ന പല ആക്ഷേപങ്ങളും വിചാരണ കോടതി നിരാകരിച്ചതാണെന്നാണ് പ്രതികൾ പ്രധാനമായും വാദിച്ചത്. 2014 ലാണ് ഈ കേസിൽ കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത്. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഐഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരായാണ് കെകെ രമ അപ്പീൽ നൽകിയിരുന്നത്.
Discussion about this post