കോട്ടയം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ കനത്ത പോളിംഗ്. വോട്ടിംഗ് സമയം അവസാനിച്ചെങ്കിലും ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയാണ് ഗേറ്റ് അടച്ചത്. 6 മണിക്ക് മുൻപ് പോളിംഗ് ബൂത്തിൽ എത്തിയ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കോട്ടയം കളക്ടർ വ്യക്തമാക്കി.
കണക്കുകൾ പരിശോധിക്കുമ്പോൾ 5 മണിക്ക് ശേശം 71.68 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടത്തും ബൂത്തുകളിൽ ഇപ്പോഴും പോളിങ് അവസാനിച്ചിട്ടില്ല. വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകൾക്ക് മുന്നിലുള്ളത്.10 മണിക്കൂർ പിന്നിടുമ്പോൾ 126467 വോട്ടുകളാണ് ആകെ പോൾ ചെയ്തിരിക്കുന്നത്. 63005 പുരുഷ വോട്ടർമാരും 63460 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്‌ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്‌ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്. 957 പുതിയ വോട്ടർമാരുമുണ്ട്. വെബ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷകൾ തിരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുണ്ട്.
Discussion about this post