കക്കാടാംപൊയിലിലെ സ്വന്തം പാർക്കിന് അനുമതി കിട്ടിയതിന് പിന്നാലെ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാർക്കിനെതിരെ പരാതിയുമായി പി.വി.അൻവർ എംഎൽഎ. മലയോരമേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ഈ പാർക്കിന് മതിയായ അനുമതി ഇല്ലെന്നാണ് പി.വി.അൻവറിന്റെ വാദം. ഇത് ചൂണ്ടിക്കാട്ടി പി.വി.അൻവർ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.
അനുമതി ലഭിച്ചതിന് പിന്നാലെ പി.വി.അൻവർ നേരിട്ടെത്തിയാണ് സ്വന്തം പാർക്കിന്റെ അറ്റകുറ്റപ്പണികളെല്ലാം തീർത്ത് തുറന്നു കൊടുത്തത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ചയോളം സമയം പി.വി.അൻവർ കക്കാടംപൊയിലിൽ ക്യാംപ് ചെയ്തിരുന്നു. സ്വന്തം പാർക്ക് തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാർക്കിനെതിരെ പി.വി.അൻവർ പരാതി നൽകുന്നത്.
പരിസ്ഥിതി ലോല മേഖലയിലാണ് ഈ പാർക്ക് വരുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അൻവർ ആരോപിക്കുന്നു. പത്ത് ഏക്കറോളം സ്ഥലത്തായിട്ടാണ് ഈ പാർക്ക് വരുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ വകുപ്പും പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തിയ സ്ഥലത്താണ് പാർക്കിന്റെ അനധികൃത നിർമ്മാണം നടക്കുന്നത്. 2018ൽ ഉണ്ടായ മലയിടിച്ചിലിൽ നാല് പേരുടെ മരണത്തിനിടയാക്കിയ സ്ഥലമാണിതെന്നും പി.വി. അൻവർ കത്തിൽ ആരോപിക്കുന്നു.
Discussion about this post