തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഓൺലൈൻ വഴി ആക്കി ഉത്തരവിറങ്ങി. 50 വർഷത്തിലേറെയായി നേരിട്ടുള്ള വിൽപ്പനയാണ് നടന്ന് വന്നിരുന്നത്. ഇതാണ് ഇപ്പോൾ ഓൺലൈനാക്കി മാറ്റിയത്. ഷാപ്പുകളുടെ നറുക്കെടുപ്പും ഇനി ഓൺലൈൻ വഴിയായിരിക്കും. സാങ്കേതിക സർവ്വകലാശാലയാണ് ഇതിനായി പുതിയ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്.
ഷാപ്പുകളുടെ നറുക്കെടുപ്പ് ഉൾപ്പെടെ സോഫ്റ്റ്‌വെയർ വഴിയായിരിക്കും നടക്കുന്നത്. നേരത്തെ അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകൾ നേരത്തെ ലേലം ചെയ്യുകയാണ് ചെയ്തിരുന്നത്. 2001ൽ മദ്യനയത്തിൽ ലേലം നിർത്തി കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽക്കാനുള്ള തീരുമാനമായി. ഓരോ ഷാപ്പ് ലൈസൻസിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകാൻ താത്പര്യം ഉള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം.
ഷാപ്പുകൾ ഏറ്റെടുക്കാൻ ഒന്നിലധികം ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ നറുക്കെടുപ്പ് നടത്തി തീരുമാനിക്കുന്നതായിരുന്നു പതിവ്. ഇതിൽ ആക്ഷേപങ്ങൾ ഉയർന്നതിന് പിന്നാലെയാണ് വിൽപ്പന ഓൺലൈൻ വഴിയാക്കാൻ തീരുമാനിക്കുന്നത്. ഇക്കുറി 5170 ഷാപ്പുകളുടെ ലൈസൻസ് ഫീസ് നിശ്ചയിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഈ മാസം 13 വരെ ഷാപ്പ് വാങ്ങാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാമെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post