തിരുവനന്തപുരം : സോളാര്‍ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി ബി ഐ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന നടന്നതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. കെ ബി ഗണേഷ്‌കുമാർ, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാഹ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് സി ബി ഐ റിപ്പോർട്ടിൽ ആരോപിക്കുന്നത്.
പരാതിക്കാരി ആദ്യം എഴുതിയ കത്തിന് പുറമെ അവർ എഴുതിയ നാല് കത്തുകളും സി ബി ഐ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. ആദ്യ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ചിരുന്നില്ല. പിന്നീടത് എഴുതി ചേർത്തതാണെന്ന് സി ബി ഐ കണ്ടെത്തി. പരാതിക്കാരി ജയിലിൽ ആയിരുന്ന സമയത്താണ് വിവാദ കത്തെഴുതുന്നത്. ഗണേഷ്‌കുമാർ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയെന്നാണ് പരാതിക്കാരി സി ബി ഐ യ്ക്ക് നൽകിയ മൊഴി. ഇത് സംബന്ധിച്ച വിവരങ്ങൾ ശരണ്യ മനോജ് നൽകിയ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാഹദല്ലാളാണെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
കേസ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ സി ബി ഐ യ്ക്ക് വിടുകയെന്നതായിരുന്നു ഉദ്ദേശം. ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചു എന്നുള്ള പരാതിയിൽ തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ സി ബി ഐ യ്ക്ക് സാധിച്ചില്ല. പീഡന കേസിൽ സാക്ഷി പറയണമെന്ന് പരാതിക്കാരി പി സി ജോർജിനോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ പി സി ജോർജ് നൽകിയ മൊഴിയിൽ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Discussion about this post