കാട്ടാക്കട: ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരജ്ഞൻ ആണ് പിടിയിലായത്. തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. പുളിങ്കോട് അറുണോദയത്തിൽ എ അരുൺകുമാറിന്റെ മകൻ ആദിശേഖർ (15) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് മുൻപ് പ്രിയരജ്ഞൻ ക്ഷേത്രത്തിന് മുമ്പിൽ മൂത്രം ഒഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരജ്ഞൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ആദ്യം അപകടമെന്ന് കരുതിയെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മന:പ്പൂർവ്വമാണ് കാർ ഇടിപ്പിച്ചതെന്ന് വ്യക്തമാവുകയായിരുന്നു.
Discussion about this post