തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആദരവ് അർപ്പിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം. തിരുവനന്തപുരത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന ആർഎസ്എസ് പ്രചാരകൻ എസ് സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു.
പിപി മുകുന്ദന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണം ആരംഭിച്ചത്. രാഷ്ട്രീയത്തിലുപരി പിപി മുകുന്ദൻ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിബന്ധം നേതാക്കൾ പരാമർശിച്ചു.
മന്ത്രി ആന്റണി രാജു, കോൺഗ്രസ് നേതാവ് എംഎം ഹസൻ, സിപിഐ നേതാവ് സി.ദിവാകരൻ , സിഎംപി നേതാവ് സിപി.ജോൺ, കുമ്മനം രാജേശേഖരൻ , ഒ.രാജഗോപാൽ, ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി.രാജേഷ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരം നിംസിൽ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ രാജേഷും അദ്ദേഹത്തെ അനുസ്മരിച്ചു.
1965 ൽ ഒറ്റിസി ക്യാമ്പിൽ പിപി മുകുന്ദൻ ശിക്ഷാർത്ഥിയായി വന്നതു മുതലുള്ള ഓർമകൾ എസ് സേതുമാധവൻ പങ്കുവച്ചു. ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി തുടങ്ങിയ പ്രചാരക ജീവിതം ബിജെപി സംഘടനാ സെക്രട്ടറിയുടെ ചുമതലയിലേക്ക് വളർന്നതും അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് വലയവും നേതാക്കൾ പരാമർശിച്ചു.
Discussion about this post