കൊല്ലം: കുണ്ടറയിലെ ക്ഷേത്രത്തിൽ നിന്നും വിളക്കുകൾ മോഷ്ടിച്ച സംഘത്തെ പിടികൂടി പോലീസ്. കണ്ണൂർ സ്വദേശിയായ പ്രസാദ് എന്ന സലീം, ചിറയിൻകീഴ് സ്വദേശിനി ഹനീസ, കൊല്ലം സ്വദേശി മസ്ഹർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും മോഷണ മുതലുകൾ പോലീസ് പിടിച്ചെടുത്തു.
അമ്പിപ്പൊയ്കയിൽ കളരി അത്തിപ്പറമ്പിൽ ശ്രീദുർഗ്ഗ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിലായിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. പൂജകൾക്കായി സൂക്ഷിച്ച 40 ഓളം വിളക്കുകൾ ആയിരുന്നു ഇവർ മോഷ്ടിച്ചത്. ഇതിന് ശേഷം ഇവർ കടന്നു കളഞ്ഞു. ക്ഷേത്രത്തിലെയും സമീപ മേഖലകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരുന്നു ഇവരെ തിരിച്ചറിഞ്ഞത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണം ലക്ഷ്യമിട്ട് ഒരു മാസമായി കുണ്ടറ അമ്പിപൊയ്കയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് കുറച്ച് നാൾ താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സലീം ഹസീനയും ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടു തന്നെ അയൽക്കാർ ഇവരെ സംശയിച്ചിരുന്നില്ല. താമസിച്ചിരുന്ന വീടിന്റെ പരിസരങ്ങളിലും ഇവർ മോഷണം നടത്തിയിരുന്നു എന്നാണ് സംശയിക്കുന്നത്.
ഇവർ മോഷ്ടിക്കുന്ന വസ്തുക്കൾ മസ്ഹറിനാണ് കൈമാറിയിരുന്നത്. ആക്രിവ്യാപാരം നടത്തുന്ന ആളാണ് മസ്ഹർ. ഇയാളുടെ ആക്രിക്കടയിൽ നിന്നുമാണ് നിലവിളക്കുകൾ പിടിച്ചെടുത്തത്.
Discussion about this post