തിരുവനന്തപുരം: പോലീസുകാർക്കിടയിലെ ലഹരി ഉപയോഗത്തിന് തടയിടാൻ നടപടി. പോലീസുകാർ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മദ്യപിച്ചെത്തിയാൽ ഉത്തരവാദിത്തം യൂണിറ്റ് മേധാവിക്കാണെന്നും കാണിക്കുന്ന സർക്കുലർ പുറത്തിറക്കി. ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്കെത്തിയാൽ മേൽനോട്ട വീഴ്ചയായി കണ്ട് യൂണിറ്റ് മേധാവിമാർക്കും മേൽനോട്ടം വഹിക്കുന്നവർക്കുമെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് താക്കീത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആർ അജിത്കുമാറാണ് ഇത്തരമൊരു നിർദ്ദേശം കൈമാറിയത്.
പെരുമാറ്റദൂഷ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ചുമതല യൂണിറ്റ് മേധാവിമാർക്കാണ്. അത്തരത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് കൗൺസിലിംഗ് നൽകി ശരിയായ മാർഗത്തിൽ കൊണ്ടുവരണം. പോലീസുകാർ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തുന്നതിനെതിരെയും സർക്കുലറിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ച് പൊതുജനങ്ങളുമായി സംഘർഷമുണ്ടാക്കുന്ന വാർത്തകൾ ശ്രദ്ധയിൽ പെടാറുണ്ട്. ഇത് പോലീസ് സേനയ്ക്കും സർക്കാരിനും കളങ്കമാണെന്നും സർക്കുലറിൽ പറയുന്നു.
Discussion about this post