ചെങ്ങന്നൂർ: പ്രളയത്തെ നോക്കി വിതുമ്പി… പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു… മന്ത്രി സജി ചെറിയാനെ പുകഴ്ത്തി സ്വന്തം നാട്ടിലെ പൊതുവേദിയിൽ ഉയർന്ന പാട്ടിലെ വരികളാണിത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന കാരണഭൂതൻ തിരുവാതിര പാട്ട് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാനെയും സമാനമായ രീതിയിൽ പുകഴ്ത്തി പൊതുവേദിയിൽ പാട്ട് അവതരിപ്പിക്കപ്പെട്ടത്.
സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യ ഗുരുകുലത്തിന്റെയും സഹായത്തോടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആരംഭിച്ച കളിമൺ കരകൗശല നിർമ്മാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടനവേദിയായിരുന്നു ചടങ്ങ്. മൺപാത്ര വ്യവസായ യൂണിറ്റിലെ ജീവനക്കാരി ഗീത രാമചന്ദ്രൻ ആണ് ഗാനം ആലപിച്ചത്.
സജി ചെറിയാൻ ഒരു അഭിമാന താരമായി മാറി… ചെങ്ങന്നൂരിന്റെ അഭിമാനമായി… എന്ന് തുടങ്ങുന്ന പാട്ട് വേദിയിൽ ആലപിക്കുന്നതിനിടെ മന്ത്രി പോലും ഇടയ്ക്ക് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. വരികൾ ഇടയ്ക്ക് മറന്നപ്പോൾ കൈയ്യിൽ എഴുതി വെച്ചിരുന്ന പേപ്പറിൽ നോക്കിയാണ് ഗായിക പാട്ട് തുടർന്നത്.
കക്ഷി രാഷ്ട്രീയങ്ങളില്ലാതെ കൈത്താങ്ങും തണലുമായി നിന്നു..
ധർമ്മയോദ്ധാവായി പട നയിച്ചായിരം കണ്ണുനീരൊപ്പി നടന്നു
പ്രതിസന്ധികൾ മലർമാല പോൽ അണിയുന്ന രണവീരനായി
ജൻമനാടിന്റെ രോമാഞ്ചമായി
കൺകണ്ട ദൈവമായി കാവലാളായി ജനം നെഞ്ചോട് ചേർത്തങ്ങ് ഉയർത്തി തുടങ്ങിയ വരികളാണ് പാട്ടിൽ. ആലപ്പുഴയിലെ വിഭാഗീയതയും വ്യക്തിപൂജയുമൊക്കെ സിപിഎമ്മിൽ സജീവ ചർച്ചയായിരിക്കെയാണ് സജി ചെറിയാനെ പുകഴ്ത്തുന്ന പാട്ടും പുറത്തുവരുന്നത്. മൂന്ന് ദിവസം മുൻപ് നടന്ന പരിപാടിയിലെ പാട്ട് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് വൈറലായി മാറിയത്.
Discussion about this post