തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളാണ് പുറപ്പെടുവിച്ചത്. മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇവിടെ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീ മീറ്റർവരെ മഴ ലഭിക്കാം. ബാക്കിയുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് നിലവിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപവും, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടിട്ടുള്ളത്.
മഴയ്ക്ക് പുറമേ സംസ്ഥാനത്ത് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
മഴയുടെ സാഹചര്യത്തിൽ നാളെയും മറ്റെന്നാളും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും മറ്റെന്നാൾ എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.
Discussion about this post