തിരുവനന്തപുരം: സിപിഎമ്മിൽ ചേർന്നതിന് ശേഷം നടൻ ഭീമൻ രഘുവിന്റെ ഓരോ പ്രവൃത്തിയും വാക്കുകളുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. തിരുവനന്തപുരത്ത് ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്നതോടെ ഭീമൻ രഘു ട്രോളൻമാരുടെയും ഇഷ്ടതാരമായി മാറി. ഇതിന് പിന്നാലെ കൊടിയുമായി തിയറ്ററിൽ സിനിമ കാണാൻ പോയതും ട്രോളൻമാർ ആഘോഷമാക്കിയിരുന്നു.
അച്ചടക്ക ബോധമുളള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും വേറെങ്ങും ഞാൻ ഇത് കണ്ടിട്ടില്ലെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറയുന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. അതാണ് അച്ചടക്കമുളള പാർട്ടി എന്ന് താൻ പറഞ്ഞത്. എന്നാൽ സീറ്റ് വേണമെന്ന് തനിക്ക് നിർബന്ധമൊന്നും ഇല്ല.
ട്രോളൻമാര് കാരണം പബ്ലിസിറ്റി ലഭിച്ചുവെന്ന് അഭിമുഖത്തിൽ ഭീമൻ രഘു തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ ട്രോളൻമാരെ അതിന്റെ പേരിൽ വിളിച്ച് ചായ വാങ്ങിച്ചുകൊടുക്കാൻ പറ്റുമോയെന്നും നടൻ ചോദിക്കുന്നു. കമ്മി എന്ന് ആരും വിളിച്ചിട്ടില്ല. സഖാവ് എന്നാണ് വിളിക്കുക. സഖാവ് എന്ന് പറയുന്നതിന്റെയും ലാൽസലാം സഖാവേ എന്ന് പറയുന്നതിന്റെയും വില നന്നായി അറിയാമെന്നാണ് ഭീമൻ രഘുവിന്റെ മറുപടി. സോഷ്യൽ മീഡിയയിൽ കമ്മിയെന്നോ കുമ്മിയെന്നോ ഒക്കെ വിളിക്കുമായിരിക്കും ഞാൻ അത് ശ്രദ്ധിക്കാറില്ല.
പാർട്ടിയുടെ ഏറ്റവും വലിയ നിഘണ്ടുവാണ് അച്ചടക്കം. തുടർച്ചയായ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഒരാൾ പ്രസംഗിക്കുമ്പോൾ തനിക്ക് ഒരു പത്ത് മിനിറ്റ് എഴുന്നേറ്റ് നിൽക്കാൻ അവകാശമുണ്ടോയെന്നതാണ് ചോദ്യമെന്നും ഭീമൻ രഘു പറയുന്നു. എനിക്ക് റോൾ മോഡൽ ആരുമില്ല, ഞാൻ തന്നെയാണ് എന്റെ റോൾ മോഡലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post