മലപ്പുറം: ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറിയ നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടർമാരെ പിരിച്ചുവിട്ടു. നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലായിരുന്നു ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നൽകിയത്.
രണ്ട് താത്കാലിക ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്. ഡോക്ടർമാർക്കും ഡ്യൂട്ടിൽ ഉണ്ടായിരുന്ന നഴ്‌സിനും ജാഗ്രത കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്. കേസ് ഷീറ്റ് നോക്കാതെ ആയിരുന്നു യുവതിയ്ക്ക് രക്തം നൽകിയത് എന്നാണ് കണ്ടെത്തൽ.
പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരിയ്ക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ആയിരുന്നു സംഭവം. രക്ത കുറവിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി. തിങ്കളാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയ്ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. കഴിഞ്ഞ ദിവസം രക്തം നൽകുന്നതിനിടെ യുവതിയ്ക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. ഡോക്ടർ എത്തിയപ്പോഴാണ് രക്തം മാറി നൽകിയെന്ന കാര്യം മനസ്സിലായത്. ഒ-നെഗറ്റീവ് രക്തഗ്രൂപ്പിലുള്ള യുവതിക്ക് ബി-പോസിറ്റീവ് രക്തമാണ് നൽകിയത്. യുവതിയെ ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.












